മഞ്ഞിന്റെ കട്ടിയുള്ള പുതപ്പില്‍ തലയൊളിപ്പിച്ചുനില്‍ക്കുന്ന മരത്തില്‍ നിറയെ തുടുത്തുനില്‍ക്കുന്ന ഓറഞ്ച് കൂട്ടങ്ങള്‍.. നെല്ലിയാമ്പതി എന്ന പേരിന് കുട്ടിക്കാലം മനസ്സില്‍ നല്കിയ കാഴ്ച അങ്ങനെയായിരുന്നു... വര്‍ഷങ്ങള്‍ക്കുശേഷം, കത്തിയുരുകുന്ന വേനലില്‍ ആശ്വാസമായി പെയ്തൊഴിഞ്ഞ മഴയുടെ പിറ്റേന്നാള്‍ രാത്രിയില്‍, മരം പൂത്തുനിന്ന നക്ഷത്രക്കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. ഓരോ മരത്തിന്റെ കൊമ്പിലും മിന്നാമിനുങ്ങുകള്‍ തീര്‍ത്ത നക്ഷത്രക്കൂട്. മിന്നാമിന്നി മരങ്ങളെക്കൊണ്ട് നെല്ലിയാമ്പതിയിലെ തിളങ്ങി. രാവിലത്തെ ചെറിയ തണുപ്പില്‍ കാപ്പി നുണയുമ്പോള്‍ കാടടപ്പിക്കുന്ന ശീല്ക്കാരം ചെവികളില്‍ മുഴങ്ങി. ഇറങ്ങിയോടിച്ചെല്ലുമ്പോള് കുറച്ചകലെ വലിയ മരക്കൊമ്പിലിരുന്ന് പഴങ്ങള്‍ തിന്നുകയായിരുന്നു അവര്‍ രണ്ടുപേര്‍. മലമുഴക്കിയെന്ന പേര് ചേരും വിധം മഞ്ഞയും വെളുപ്പും കറുപ്പും ഇടകലര്‍ന്ന ഭീമാകാരമായ വര്‍ണച്ചിറകുകള്‍ വീശി പിടിതരാതെ അവര്‍ മരങ്ങളില്തെന്നിയൊളിച്ചു. മലയണ്ണാര്ക്കണ്ണനോട് കിന്നരിച്ചു. ഇടയ്ക്ക് ക്യാമറക്കണ്ണുകളെയും വെട്ടിച്ച് പറന്നു. കണ്ണുകളിലൂടെ മനസ്സിലിറങ്ങിയകിട്ടിതെപോയ ഫ്രെയിമുകള്‍ ഓരോന്നായി ഓര്‍ത്തെടുത്ത് തിരിഞ്ഞുനടക്കുമ്പോള്‍ അവര്‍ വീണ്ടും വന്നു. മനസ്സറിഞ്ഞ് കാത്തിരിക്കുന്നവര്‍ക്ക് നിരാശ നല്‍കില്ലെന്ന ഓര്മിപ്പിക്കലുമായി...വിരിഞ്ഞ ചിറകുകള് കാമറക്കണ്ണിലേക്കു നീട്ടിപ്പിടിച്ചു.. . പിന്നെ ചിറകടിയൊച്ചയില്‍ കാടിനെവിറപ്പിച്ച് മറ്റൊരു മരം തേടി വീണ്ടും യാത്ര തുടര്‍ന്നു. മനസ്സില്‍ മായാതെ നില്ക്കുന്ന ഒരുപിടി കാഴ്ചകള്‍ സമ്മാനിച്ച യാത്ര. കാടിറങ്ങി തേയിലക്കാടുള്ക്ക് കുടപിടിക്കുന്ന വാകമരങ്ങള്‍ക്കിടയിലൂടെ താഴേക്ക്... ഇനിയും വരുമെന്ന ഉറപ്പില്‍.



















